Labels:

Sree Narayana Guru Maha Samadhi


"ഒരു ജാതി ഒരുമതം ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതില്‍"

അദ്വൈത സത്യം സൂര്യതുല്യം സാക്ഷാത്ക്കരിച്ച ഭാരതത്തിലെ ജനസമൂഹത്തെ ജാതിപ്പിശാചു പിടികൂടാനിടയായത് അത്യന്തം നിര്‍ഭാഗ്യകരമായ ഒരു വസ്തുതയാണ്. ഇത്തരം മലിനങ്ങളായ ഭേദചിന്തകള്‍ കൊണ്ട് സത്യസ്വരൂപം തീരെ മറയ്ക്കപ്പെടുമ്പോള്‍ മറമാറ്റി അതിനെ വീണ്ടും പ്രകാശിപ്പിക്കാനാണല്ലോ മഹാത്മാക്കള്‍ അവതരിക്കുന്നത്. കേരളം ജാതിപ്പി
ശാചിന്റെ ബാധനിമിത്തം ഒരു ഭ്രാന്താലയമായി മാറിയിരുന്ന ഘട്ടത്തിലാണ് അതൊഴിച്ചുമാറ്റാന്‍ ശ്രീനാരായണഗുരു അവതരിച്ചത്. അങ്ങനെ ജാതിഭേദവും അവാന്തര ജാതിഭേദവും കൊണ്ട് ഭ്രാന്താലയമായിത്തീര്‍ന്നിരുന്ന രാഷ്ട്രത്തിന് ശ്രീനാരായണ ഗുരുദേവന്‍ നല്‍കിയ ഏറ്റവും വലിയ സന്ദേശം ജാതി നിഷേധമായിരുന്നു. ആലുവ അദ്വൈതാശ്രമത്തില്‍ വച്ച് ശ്രീനാരായണഗുരു രചിച്ച 'ജാതിനിര്‍ണ്ണയം' എന്ന കൃതി ചിന്താശക്തിയുള്ള ഏതൊരു വ്യക്തിയെയും ജാതിപ്പിശാചിന്റെ ബാധയില്‍ നിന്നും വിമുക്തനാക്കുകയും തുടര്‍ന്ന് പരമപുരുഷാര്‍ത്ഥമായ ആത്മാനുഭവത്തില്‍ കൊണ്ടെത്തിക്കുകയും ചെയ്യുന്നു.

ജാതിനിഷേധത്തിന്റെ ശാസ്ത്രീയമായ പൊരുള്‍ വ്യക്തമായി പ്രതിപാദിക്കുന്ന ഈ കൃതിയില്‍ തത്ത്വദര്‍ശനത്തില്‍ രൂപംകൊണ്ട ശാസ്ത്രചിന്തയുടെ ഉജജ്വല രൂപം കാണാം. ജാതിയുണ്ടെങ്കില്‍ അതെന്താണ്? ജാതിയും ജന്മവും തമ്മിലുള്ള ബന്ധമെന്താണ്? 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന മുദ്രാവാക്യത്തിന്റെ അന്തഃസത്ത എന്താണ്? ഇത്തരം ചോദ്യങ്ങള്‍ക്കെല്ലാം ഈ കൃതിയില്‍ നിന്നും നിസ്സംശയമായ മറുപടി ലഭിക്കുന്നു. ഇതു വായിച്ച് മനനം ചെയ്യുന്ന ഒരാള്‍ക്ക് ജാതിപിശാചിന്റെ പിടിയില്‍ നിന്നും രക്ഷ കിട്ടും എന്നത് തീര്‍ച്ചയാണ്. മനുഷ്യരുടെ ഇടയില്‍ ജാതിയൊന്നൊന്നില്ലെന്നു യുക്തിയുക്തം തെളിയിക്കാനാണ് ഗുരുദേവന്‍ ചെറുതെങ്കിലും ചിന്തോദ്ദീപകമായ ജാതിനിര്‍ണ്ണയം എന്ന ഈ കവിത രചിച്ചത്. ഈ ചെറുകൃതി നമ്മുടെ സംസ്കാരിക മണ്ഡലത്തിന് ഒരു കെടാവിളക്കായി എന്നും വിളങ്ങും.

മനുഷ്യാണാം മനുഷ്യത്വം
ജാതിര്‍ഗോത്വം ഗവാം യഥാ
ന ബ്രാഹ്മണാദിരസ്യൈവം
ഹാ! തത്ത്വം വേത്തി കോഽപിന.

ഒരു ജാതി ഒരുമതം ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതില്‍

ഒരു ജാതിയില്‍നിന്നല്ലോ പിറന്നീടുന്നു സന്തതി
നര ജാതിയിതോര്‍ക്കുമ്പോഴൊരു ജാതിയിലുള്ളതാം

നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും
പറയന്‍താനുമെന്തുള്ളതന്തരം നരജാതിയില്‍?

പറച്ചിയില്‍ നിന്നു പണ്ടു പരാശരമഹാമുനി
പിറന്നു മറസൂത്രിച്ച മുനി കൈവര്‍ത്തകന്യയില്‍

ഇല്ലജാതിയിലൊന്നുണ്ടോവല്ലതും ഭേദമോര്‍ക്കുകില്‍
ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ.

ജീവികളെ മനുഷ്യര്‍ , മൃഗങ്ങള്‍ , പക്ഷികള്‍ എന്നിങ്ങനെ രൂപഭേദമനുസരിച്ച് ഇനങ്ങളായി വേര്‍തിരിച്ചാല്‍ തര്‍ക്കശാസ്ത്ര പ്രസിദ്ധങ്ങളായ മനുഷ്യത്വാദി ജാതികളുണ്ടാവാം. അല്ലാതെ ഒരേ രൂപത്തിലുള്ള ജീവികളെ ജാതികളായി വേര്‍തിരിക്കുന്നത് അത്യന്തം അശാസ്ത്രീയമാണെന്നാണ് ആദ്യമായി വെളിപ്പെടുത്തുന്നത്.

മനുഷ്യാണാം മനുഷ്യത്വം
ജാതിര്‍ഗോത്വം ഗവാം യഥാ
ന ബ്രാഹ്മണാദിരസ്യൈവം
ഹാ! തത്ത്വം വേത്തി കോഽപിന.

യഥാ - എപ്രകാരമാണോ; ഗവാം - പശുവര്‍ഗ്ഗത്തില്‍പ്പെട്ട ജന്തുക്കള്‍ക്ക്, ഗോത്വം - ഗോവിന്റെ ഭാവം എന്ന അര്‍ത്ഥത്തിലുള്ള ഗോത്വം, ജാതി - ജാതിയാണെന്ന് തര്‍ക്കശാസ്ത്രത്തിലും മറ്റും കരുതപ്പെടുന്നത് അതുപോലെ; മനുഷ്യാണാം - മനുഷ്യര്‍ക്ക്; മനുഷ്യത്വം - മനുഷ്യത്വമെന്നത്; ജാതി - ജാതിയായി ഗണിക്കാവുന്നതാണ്. അസ്യ - മനുഷ്യന്; ബ്രാഹ്മണാദി - ജനനം കൊണ്ടു കുട്ടുന്നതായി കരുതപ്പെടുന്ന ബ്രഹ്മണാദി ജാതി; ഏവം ന - ഇപ്രകാരം യുക്തിയൊന്നുമുള്ളതല്ല; ഹാ - കഷ്ടം; കഃ അപി - ആരും തന്നെ; തത്ത്വം ന വേത്തി - യഥാര്‍ത്ഥ്യമെന്തെന്നറിയുന്നതേയില്ല.

എപ്രകാരമാണോ പശുവര്‍ഗ്ഗത്തില്‍പ്പെട്ട ജന്തുക്കള്‍ക്ക് ഗോവിന്റെ ഭാവം എന്ന അര്‍ത്ഥമുള്ള ഗോത്വം ജാതിയാണെന്ന് തര്‍ക്കശാസ്ത്രത്തിലും മറ്റും കരുതപ്പെടുന്നത് അതുപോലെ മനുഷ്യര്‍ക്ക്‌ മനുഷ്യത്വമെന്നത് ജാതിയായി ഗണിക്കാവുന്നതാണ്. മനുഷ്യന് ജനനം കൊണ്ട് കിട്ടുന്നതായി കരുതപ്പെടുന്ന ബ്രാഹ്മണാദി ജാതി ഇപ്രകാരം യുക്തിയൊന്നുമുള്ളതല്ല. കഷ്ടം, ആരുംതന്നെ യാഥാര്‍ത്ഥ്യമെന്തെന്നറിയുന്നില്ല.

ഒരു ജാതി ഒരുമതം ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതില്‍

മനുഷ്യന് ജാതിയൊന്നേയുള്ളൂ, മതം ഒന്നേയുള്ളൂ, ദൈവം ഒന്നേയുള്ളൂ, ഉല്പത്തിസ്ഥാനം ഒന്നേയുള്ളൂ, ആകൃതി ഒന്നേയുള്ളൂ, ഈ മനുഷ്യ വര്‍ഗ്ഗത്തില്‍ ഭേദം ഒന്നുംതന്നെ കല്‍പ്പിക്കാനില്ല.

ഒരു ജാതിയില്‍നിന്നല്ലോ പിറന്നീടുന്നു സന്തതി
നര ജാതിയിതോര്‍ക്കുമ്പോഴൊരു ജാതിയിലുള്ളതാം

മനുഷ്യന്‍റെ സന്താനപരമ്പര മനുഷ്യവര്‍ഗ്ഗത്തില്‍ നിന്നും മാത്രമാണല്ലോ ജനിക്കുന്നത്. ഇതാലോചിച്ചാല്‍ മനുഷ്യവര്‍ഗ്ഗം മുഴുവന്‍ ഒരു ജാതിയിലുള്ളതാണെന്ന് വ്യക്തമായി തീരുമാനിക്കാം.

നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും
പറയന്‍താനുമെന്തുള്ളതന്തരം നരജാതിയില്‍?

ബ്രാഹ്മണനും പറയാനും മനുഷ്യവര്‍ഗ്ഗത്തില്‍ നിന്നുതന്നെയാണ് ജനിക്കുന്നത്. ഈ നിലയ്ക്ക് മനുഷ്യവര്‍ഗ്ഗത്തില്‍ ഭേദം എന്താണുള്ളത്?

പറച്ചിയില്‍ നിന്നു പണ്ടു പരാശരമഹാമുനി
പിറന്നു മറസൂത്രിച്ച മുനി കൈവര്‍ത്തകന്യയില്‍

പുരാണകാലത്തുതന്നെ വേദവ്യാസന്റെ പിതാവായ പരാശരമഹര്‍ഷി അദൃശ്യന്തി എന്നുപേരായ പറച്ചിയില്‍ നിന്നും ജനിച്ചതായി കാണുന്നു. വേദങ്ങളെ ചിട്ടപ്പെടുത്തി ബ്രഹ്മസൂത്രം രചിച്ച വേദവ്യാസന് മത്സ്യഗന്ധി എന്നുപേരായ മുക്കുവ സ്ത്രീയില്‍ ജനിച്ചതായും കാണുന്നു.

ഇല്ലജാതിയിലൊന്നുണ്ടോവല്ലതും ഭേദമോര്‍ക്കുകില്‍
ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ.

വിവേകത്തിലും ഗുണകർമ്മങ്ങളിലും മനുഷ്യർക്ക് പരസ്പരഭേദം ഉണ്ടാകാം. അത് ജന്മവുമായി കൂട്ടിക്കുഴക്കേണ്ട കാര്യമില്ല.

[ കടപ്പാട് : പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ സാറിന്റെ വ്യാഖ്യാനം. ശ്രീനാരായണഗുരുവിന്റെ കൃതികള്‍, ജീവചരിത്രം, കൃതികളുടെ വ്യാഖ്യാനങ്ങള്‍, സത്സംഗപ്രഭാഷണങ്ങള്‍ എന്നിവയ്ക്ക് ശ്രേയസ് സന്ദര്‍ശിക്കുക : http://sreyas.in/narayanaguru

0 comments
Labels:

About Sree Narayana Guru - Tagore, Gandhi, Nehru





മഹാ കവി രവീന്ദ്രനാഥടാഗോര്‍ ശ്രീ നാരായണ ഗുരുവിനെ പറ്റി - ഞാന്‍ ലോകത്തിന്റെ പല ഭാഗത്ത്‌ സഞ്ചരിച്ചു വരികയാണ്. ഇതിനിടക്ക്‌ പല സിദ്ധന്‍മാരെയും മഹാര്ഷിമാരെയും കണ്ടിട്ടുണ്ട്. എന്നാല്‍ മലയാളത്തിലെ ശ്രീനാരായണഗുരു സ്വാമികളെക്കാള്‍ മികച്ച - അദ്ദേഹത്തോട് തുല്യനായ ഒരു മഹാപുരുഷനെയും എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല. അനന്തതയിലേക്ക് നീട്ടിയിരിക്കുന്ന ആ യോഗ നയനങ്ങളും ഈശ്വര ചൈതന്യം തുളുമ്പുന്ന ആ മുഖതേജസ്സും ഞാന്‍ ഒര
ിക്കലും മറക്കുന്നതല്ല.

മഹാത്മാ ഗാന്ധി ശ്രീ നാരായണ ഗുരുവിനെ പറ്റി - മനോഹരമായ തിരുവിതാങ്കൂര്‍ രാജ്യം സന്ദര്‍ശിക്കുവാന്‍ ഇടയായതും പുന്യാത്മാവായ ശ്രീനാരായനഗുരുസ്വാമികളെ ദര്‍ശിക്കുവാനിടയായതും എന്റെ ജീവിതത്തിലെ പരമ ഭാഗ്യ്യമായി ഞാന്‍ വിചാരിക്കുന്നു.

ജവഹര്‍ലാല്‍ നെഹ്‌റു ശ്രീ നാരായണ ഗുരുവിനെ പറ്റി - എവിടെയെല്ലാം മഹാത്മാക്കള്‍ ജീവിച്ചിരുന്നുവോ, അവിടമെല്ലാം മഹാക്ഷേത്രങ്ങള്‍ പോലെ പുണ്യ തീര്‍ത്ഥങ്ങള്‍ ആകും. ജാതി മത രഹിതമായ ഒരു സമൂഹമാണ് ഇവിടെ വേണ്ടതെന്നു ഗുരു ഉദ്ഘോഷിച്ചു.

0 comments
Labels:

Sree Narayana Guru Biography PDF


ശ്രീനാരായണഗുരുവിന്റെ ജീവിതകാലത്തുതന്നെ മഹാകവി ശ്രീ കുമാരന്‍ ആശാന്‍ രചിച്ച് ‘വിവേകോദയ’ത്തില്‍ തുടര്‍ച്ചയായി പ്രസിദ്ധീകൃതമായ ലേഖനങ്ങളെ തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരക കമ്മിറ്റി പുനഃപ്രകാശനം ചെയ്തതാണ് ഈ കൃതി.


Read more: http://sreyas.in/narayanaguru-kumaran-asan-pdf#ixzz26zwflEiA

0 comments
Labels:

Sree Narayana Guru - Jeevakarunya Panchakam


ശ്രീ നാരായണഗുരുവിന്റെ ജീവകാരുണ്യപഞ്ചകം എന്ന കൃതിയും, ആ കൃതിക്ക് ശ്രീ ജി ബാലകൃഷ്ണന്‍ നായരുടെ വ്യാഖ്യാനത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ചില ഭാഗങ്ങളും താഴെ കൊടുക്കുന്നു.
ജീവകാരുണ്യപഞ്ചകം
എല്ലാവരുമാത്മസഹോദരെ -
ന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍ ന‍ാം
കൊല്ലുന്നതുമെങ്ങനെ ജീവികളെ -
ത്തെല്ലും കൃപയറ്റു ഭുജിക്കയെന്നതും.
കൊല്ലാവ്രതമുത്തമമാമതിലും 
തിന്നാവ്രതമെത്രയുമുത്തമമ‍ാം
എല്ലാമതസാരവുമോര്‍ക്കിലിതെ -
ന്നലെ പറയേണ്ടത് ധാര്‍മികരെ!
കൊല്ലുന്നതു തങ്കല്‍ വരില്‍ പ്രിയമാ -
മല്ലീവിധിയാര്‍ക്കു ഹിതപ്രദമ‍ാം?
ചൊല്ലേണ്ടതു ധര്‍മ്യമിതാരിലുമൊ -
ത്തല്ല മരുവേണ്ടതു സൂരികളെ!
കൊല്ലുന്നവനില്ല ഭുജിപ്പതിനാ -
ളില്ലെങ്കിലശിക്കുകതന്നെ ദൃഢം
കൊല്ലിക്കുകകൊണ്ടു ഭുജിക്കുകയ‍ാം
കൊല്ലുന്നതില്‍നിന്നുമുരത്തൊരഘം.
കൊല്ലായ്കയിലിവന്‍ ഗുണമുള്ള പുമാ -
നല്ലായ്കില്‍ മൃഗത്തോടു തുല്യനവന്‍
കൊല്ലുന്നവനില്ല ശരണ്യത മ -
റ്റെല്ലാവക നന്മയുമാര്‍ന്നിടിലും.
വ്യാഖ്യാനം
ആത്മസത്യം കണ്ടെത്തുക എന്ന ജീവിതപരമലക്ഷ്യം നേടാന്‍ അനുപേക്ഷണീയമായ ഗുണമാണ് ജീവകാരുണ്യം അഥവാ അഹിംസ. മറ്റു ജീവജാലങ്ങളില്‍ ഒരു തരത്തിലുമുള്ള ദ്രോഹചിന്ത പുലര്‍ത്താതെ സമഭാവന ശീലിക്കുകയാണ് സത്യാന്വേഷണ സാധന. അഹിംസ അഥവാ ജീവകാരുണ്യം മനുഷ്യന്‍ അവശ്യം അംഗീകരിക്കേണ്ട ഗുണമാണെന്ന് പ്രതിപാദിക്കുന്ന കൃതിയാണ് ‘ജീവകാരുണ്യപഞ്ചകം’.
1. പരമസത്യമായ ആത്മാവിന്റെ രൂപഭേദങ്ങളാണ് ഇക്കാണുന്നവയെല്ല‍ാം. അതിനാല്‍ അവ പരസ്പരം സഹോദരങ്ങളാണ്. ഇക്കാര്യം ചിന്തച്ചാല്‍ മനുഷ്യര്‍ എങ്ങനെ മറ്റു ജീവികളെ കൊല്ലും? അല്‍പ്പംപോലും കാരുണ്യമില്ലാതെ മറ്റു ജീവികളുടെ മ‍ാംസം എങ്ങനെ ഭക്ഷിക്കും? മറ്റു ജീവികളെ കൊല്ലുകയും ഭുജിക്കുകയും ചെയ്യുന്നത് ഭേദചിന്തയെയും അഹങ്കാരത്തെയും വര്‍ദ്ധിപ്പിക്കുകയും സത്യദര്‍ശനത്തില്‍ നിന്നും അകറ്റുകയും ചെയ്യുന്നു.
2. ആത്മസാക്ഷാത്കാരത്തിനുതകുന്ന ധര്‍മങ്ങളില്‍ വച്ചേറ്റവും വലുതാണ്‌ അഹിംസ. പരദ്രോഹചിന്തയില്ലായ്മയാണ് അഹിംസയുടെ ആന്തരരൂപം. ഞാന്‍ വേറെ, നീ വേറെ എന്ന ചിന്തയില്‍ നിന്നാണ് ഭയവും ദ്രോഹചിന്തയും ആരംഭിക്കുന്നത്. ഭേദചിന്തയും ദ്രോഹചിന്തയും മാറ്റി സമഭാവനയോടെ ജീവിക്കാന്‍ ദൃഢനിശ്ചയം ചെയ്തയാള്‍ സ്വധര്‍മ്മനിര്‍വഹണത്തിനായി ചിലപ്പോള്‍ ശാരീരികമായി ഹിംസിച്ചാലും അത് ഹിംസയാകുന്നില്ല. സ്വാര്‍ത്ഥലാഭത്തിനായി ദ്രോഹചിന്തയോടെ ഒരു ജീവിയേയും ശാരീരികമായി ഉപദ്രവിക്കാതിരികുന്നിടത്താണ് അഹിംസ ആരംഭിക്കുന്നത്. പരദ്രോഹചിന്ത വെടിഞ്ഞു എല്ല‍ാം ഒന്നെന്നുകാണുന്ന അഹിംസയാണ് എല്ലാ മതങ്ങളും ഉദ്ഘോഷിക്കുന്നത്.
3. ഹിംസയില്‍ കൊല്ലപ്പെടുന്നവന്‍ താനാണെങ്കില്‍ അതിഷ്ടമായിരിക്കുമോ? ഹിംസ തുടങ്ങിയ ക്രൂരതകള്‍ ആരുടേയും കുത്തകയല്ല. വിധി എപ്പോഴും ഒരുവന്റെ ഹിതം തന്നെ അനുസരിക്കുമെന്ന് കരുതരുത്. കൊല്ലുന്നവന്‍ ഏത് നിമിഷവും കൊല്ലപ്പെടാവുന്നവനായി മാറാവുന്നതേയുള്ളൂ. അചഞ്ചലമായ പ്രകൃതിനിയമം തെറ്റുകയില്ല. സത്യാനുഭവത്തിനു വഴി തെളിക്കുന്ന ഈ ധര്‍മനിയമമാണ് അറിവുള്ളവര്‍ എല്ലാവര്‍ക്കും ഉപദേശിക്കേണ്ടത്, അതനുസരിച്ച് ജീവിക്കുകയും വേണം.
4. തിന്നാന്‍ ആളില്ലെന്ന് വന്നാല്‍ കൊല്ലാനും ആളുണ്ടാവില്ല എന്ന്‍ തീര്‍ച്ചയാണ്. അപ്പോള്‍ തിന്നുന്നത്‌ തന്നെയാണ് വലിയ ഹിംസ. കൊല്ലുന്നതിനു മറ്റുള്ളവര്‍ക്ക് പ്രേരണ നല്‍കുന്നതുകൊണ്ട് കൊല്ലുന്നതിനേക്കാള്‍ വലിയ പാപവും തിന്നുന്നത്‌ തന്നെയാണ്.
5. മറ്റു ജീവികളെ ഹിംസിക്കാതിരിക്കുന്ന മനുഷ്യനാണ് വിവേകമുള്ളവന്‍. കൊല്ലുന്ന അവിവേകിയും മൃഗവും തമ്മില്‍ ഒരു ഭേദവുമില്ല. കൊല്ലുന്നവന് മറ്റെല്ലാ നന്മകളുമുണ്ടെങ്കില്‍പോലും ഒരിടത്തും അഭയം ലഭിക്കുന്നതല്ല.
അതുകൊണ്ട് ഒരു സത്യാന്വേഷി കൊല്ലലും തിന്നലും ദൃഢമായി ഉപേക്ഷിക്കണം എന്ന് ശ്രീ നാരായണസ്വാമി ഉപദേശിക്കുന്നു.
ശുഭം.


Read more: http://sreyas.in/ahimsa-sree-narayana-guru-01#ixzz2702E2WxE

0 comments
 
SNDP - Sree Narayana Dharma Paripalana Yogam © 2012 | Designed by Shin Syamalan